ചാലക്കുടിയിൽ നിന്ന് ബ്യൂട്ടിപാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത കേസിൽ അപ്രതീക്ഷിത സംഭവങ്ങൾ. ചാലക്കുടി നഗരത്തിൽ പ്രവർത്തിക്കുന്ന ഷീ സ്റ്റൈൽ ബ്യൂട്ടിപാർലറിന്റെ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. കേസിൽ അറസ്റ്റ് ചെയ്ത ഷീല രണ്ടര മാസത്തോളം ആണ് ജയിലിൽ കഴിഞ്ഞത് ഇതിന് പിന്നാലെയാണ് അന്ന് ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്. പിടികൂടിയ ഉദ്യോഗസ്ഥനെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ഷീല സണ്ണിയെ 12 സ്റ്റാമ്പുമായി പിടിച്ചെന്ന് വ്യക്തമാക്കി ചാലക്കുടിയിലെ എക്സൈസ് ഓഫീസ് വാർത്ത കുറിപ്പ് പുറത്തിറക്കിയത് ഇവരിൽ നിന്നെടുത്ത എൽ എസ് ഡി സ്റ്റാമ്പുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്ന് പുറത്തുവന്നപ്പോഴാണ് പിടിച്ചത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്.
ബ്യൂട്ടിപാർലറിൽ ലഹരി വില്പന നടക്കുന്നതായി എക്സൈസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് ഇരുചക്ര വാഹനത്തിൽ നിന്ന് ലഹരി മരുന്ന് സഹിതം ഷീലയെ പിടികൂടിയത് എന്നായിരുന്നു എക്സൈസ് ഭാഷ്യം.