നടൻ ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന്റേയും സംവിധായകൻ. ഇപ്പോഴിതാ ആഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്‍റെ മുതല്‍ മുടക്ക്. തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ദുൽഖർ സന്തോഷ വിവരം പങ്കുവച്ചത്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിയെന്നും താരം അറിയിച്ചു.
വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ന്റ്മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിക്കൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്. കുറുപ്പിന്റെ നാല് ഭാഷകളിലെസാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടൈൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. അഗാധമായി വിനയാന്വിതനും എന്നേക്കും നന്ദിയുള്ളവനും ആയിരിക്കും , എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്.